തിരുവല്ല : തിരുവല്ലയില്‍ കാർ നിയന്ത്രണം വിട്ട് കുളത്തില്‍ കുളത്തിലേക്ക് മറിഞ്ഞ് പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു. തിരുവല്ലയിലെ മന്നം കരച്ചിറയില്‍ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കാർ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മുത്തൂർ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ രഞ്ജിയുടെ മകൻ ഐബി പി. രഞ്ജി (20) ആണ് മരിച്ചത്.
തിരുവല്ല മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെ പത്തരയോടെയാണ് മരണം. അപകടത്തില്‍ തിരുവല്ല കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകൻ ജയകൃഷ്ണൻ (22) സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി 11:30 യോടെ ആയിരുന്നു അപകടം. ജയകൃഷ്ണനും സുഹൃത്തുക്കളും തിരുവല്ലയില്‍നിന്ന് മടങ്ങിവരവെ മുത്തൂർ – കാവുംഭാഗം റോഡില്‍ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കാർ ആദ്യം പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറില്‍നിന്ന് പുറത്തെത്തിച്ചത്. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21) പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.






























