ഹൈദരാബാദ്: ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട ബി.ജെ.പി എം.എല്‍.എക്കെതിരെ കേസെടുത്തു. ദുബ്ബാക്ക മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ എം. രഘുനന്ദന്‍ റാവുവിന് എതിരെയാണ് കേസെടുത്തത്. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ പരസ്യമാക്കിയതിന് ഐ.പി.സി 228-എ വകുപ്പ് ചുമത്തിയാണ് കേസ്.
മേയ് 28നാണ് ഹൈദരാബാദിലെ പബ്ബില്‍ പാര്‍ട്ടിക്ക് പോയ കൗമാരക്കാരിയായ പെണ്‍കുട്ടിയെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് എം.എല്‍.എ രഘുനന്ദന്‍ റാവു പുറത്തുവിട്ടത്. എ.ഐ.എം.ഐ.എം എം.എല്‍.എയുടെ മകന്‍ പ്രതികളിലുള്‍പ്പെട്ടതായി ആരോപണമുണ്ടായിരുന്നു. ഇത് തെളിയിക്കാനായാണ് രഘുനന്ദന്‍ റാവു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ജൂണ്‍ നാലിന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു ദൃശ്യങ്ങള്‍ പരസ്യമാക്കിയത്.
എ.ഐ.എം.ഐ.എം എം.എല്‍.എയുടെ മകന്‍ കേസിലുള്‍പ്പെട്ടതിന് കൂടുതല്‍ തെളിവുകള്‍ തന്‍റെ കയ്യിലുണ്ടെന്ന് രഘുനന്ദന്‍ റാവു അവകാശപ്പെട്ടിരുന്നു. ചിത്രം പുറത്തുവിട്ടത് വിവാദമായതോടെ പെണ്‍കുട്ടിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ന്യായീകരിച്ച് എം.എല്‍.എ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ നാലു പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഒരാളെ പോലീസ് തിരയുകയാണ്.
പ്രതികളായ മൂന്ന് കുട്ടികളില്‍ ഒരാള്‍ സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയര്‍മാന്റെ മകനാണ്. രണ്ടാമത്തെത് ടി.ആര്‍.എസ് നേതാവിന്റെ മകനും മൂന്നാമത്തെത് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സഹകാരിയുടെ മകനുമാണ്. പബ് ബുക്ക് ചെയ്തതില്‍ തന്റെ ചെറുമകന് പങ്കുണ്ടെന്ന വാര്‍ത്ത സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി നിഷേധിച്ചു. സംഭവം നടന്ന സമയം തന്റെ ചെറുമകന്‍ വീട്ടിലുണ്ടെന്നതിന് സി.സി.ടി.വി തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കുട്ടികള്‍ ഉള്‍പ്പെട്ട കേസില്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടതോടെയാണ് കേസിന് ജീവന്‍ വെച്ചത്.
സ്കൂള്‍ തുറക്കുന്നതിനു മുമ്പുള്ള ആഘോഷത്തിന് വേണ്ടിയാണ് അക്രമികളില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ പബ് ബുക്ക് ചെയ്തത്. പെണ്‍കുട്ടിയും സുഹൃത്തും ഈ പാര്‍ട്ടിക്കാണ് വന്നത്. സുഹൃത്ത് നേരത്തെ മടങ്ങി. പെണ്‍കുട്ടി വീട്ടിലേക്ക് പോകാനിരുന്നപ്പോഴാണ് പ്രതികളായ കുട്ടികളെ കാണുന്നതും അവര്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതും. നിര്‍ത്തിയിട്ട കാറില്‍ കയറിയ പെണ്‍കുട്ടിയെ അക്രമികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റുള്ളവര്‍ കാറിന് പുറത്ത് കാവല്‍ നിന്നു.
പ്രതികള്‍ ഉപയോഗിച്ച കാറില്‍ നിന്നും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ ഹൈദരാബാദിലെ പ്രാന്ത പ്രദേശത്തുള്ള മൊയിനാബാദിലെ ഫാം ഹൗസില്‍ നിന്ന് ഞായറാഴ്ചയാണ് പോലീസ് കണ്ടെത്തിയത്. കാര്‍ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാല്‍ ഫൊറന്‍സിക് സംഘത്തിന് കാറില്‍ നിന്ന് ലൈംഗിക പീഡനം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ടിഷ്യു, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കമ്മലുകളില്‍ ഒന്ന് തുടങ്ങിയവ തെളിവുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്.
































