പത്തനംതിട്ട : സ്ത്രീധന പീഡനം മൂലം യുവതി മരിച്ച കേസിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഭർത്താവ് വയല എം ജി ഭവനം വീട്ടിൽ ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് അടൂർ ഡി വൈ എസ് പി അർ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏനാത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജിജിയുടെ വീട്ടിൽ ജനുവരി 31 ന് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട ഭാര്യ അമ്മു (22) വിന്റെ മരണത്തിൽ സംശയമുയർന്നതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയെ ഭർത്തൃഗൃഹത്തിൽ ഭർത്താവും മാതാപിതാക്കളും പീഡനങ്ങൾക്ക് വിധേയയാതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഓമാരായ പുഷ്പദാസ്, കിരൺകുമാർ, ശ്യാം എന്നിവരുമുണ്ടായിരുന്നു.





























