കൊച്ചി : കേരളത്തെ ഞെട്ടിച്ച അവയവക്കച്ചവട കേസിൽ മുഖ്യപ്രതി നജീബിന്റെ അറസ്റ്റോടെ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ഈ അവയവക്കച്ചവട റാക്കറ്റിന് ഇരകളുണ്ടെന്ന് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു വീട്ടിൽ നിന്നാണ് നജീബിനെ പോലീസ് സാഹസികമായി പിടികൂടിയത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ തമിഴ്‌നാട്ടിലെ ചില ആശുപത്രികളുടെ സഹായം ഈ റാക്കറ്റിന് ലഭിച്ചിരുന്നതായി പ്രതി വെളിപ്പെടുത്തി.
അവയവക്കച്ചവടത്തിനായി ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് നജീബ് അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഈ റാക്കറ്റിന് രാജ്യാന്തര ബന്ധങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ പോലീസിന് ശക്തമായ സംശയമുണ്ട്. അവയവക്കച്ചവടത്തിന്റെ കണക്കുകൾ സൂക്ഷിച്ചിരുന്ന ഡയറി അന്വേഷണസംഘം പിടിച്ചെടുത്തു. ഇതിൽ നിന്ന് റാക്കറ്റിലെ മറ്റ് ഏജന്റുമാരെക്കുറിച്ചും ആശുപത്രികളുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. നജീബ് ഒരു കൊടും കുറ്റവാളിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കർണാടകയിൽ ഇയാൾക്കെതിരെ ഒരു കൊലക്കേസും, കേരളത്തിൽ ഒരു മോഷണക്കേസും നിലവിലുണ്ട്.






























