കൊച്ചി : നോക്കുകൂലി വിഷയത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും കോടതി ഉത്തരവിട്ടു.
നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം. ഇത് സംബന്ധിച്ച സർക്കുലർ ഡിജിപി എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അയയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രേഡ് യൂണിയൻ തീവ്രവാദം തടയണം എന്നും കോടതി പറഞ്ഞു. ലോകത്ത് ആരും കേൾക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാൽ കൂലി. നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണേണമെന്നും കോടതി പറഞ്ഞു. നോക്കുകൂലി സംബന്ധിച്ച ഹർജി ഡിസംബർ 8 ലേക്ക് മാറ്റി.