ചെങ്ങന്നൂര്‍ : ക്ഷേത്ര ദർശനത്തിനു പോയ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ പ്രതി എന്നു സംശയിക്കുന്ന ആളെ വീട്ടമ്മ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാവാതെ പോലീസ്. പ്രതി മാലയുമായി കടന്നുകളഞ്ഞ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വീട്ടമ്മ പോലിസിന്‍റെ സാന്നിദ്ധ്യത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവം നടന്ന അന്നേ ദിവസം തന്നെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. എങ്കിലും പ്രതിയെ ഇതുവരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല.
തിരുവൻവണ്ടൂർ രാജീവ് സദനത്തിൽ തുളസീഭായി (64) യുടെ രണ്ടരപവന്‍ സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. വ്യാഴാഴ്ച വെളുപ്പിനെ (4.50) ന് തുളസീഭായി നിർമ്മാല്യം തൊഴാൻ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നത്. തിരുവൻവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തു നിന്നും നന്നാട് റോഡിലേക്ക് തിരിയുന്ന ഭാഗത്തു വച്ച് പ്രതി തുളസീഭായിയുടെ പുറകിലൂടെ എത്തി കടന്നുപിടിച്ച് വായ് പൊത്തിയ ശേഷം പുറകിലേക്ക് ഉരുട്ടിയിടുകയും താഴെ വീണു കിടന്ന തുളസീഭായിയുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് ഓടിമറഞ്ഞു. ഈ സമയം തുളസീഭായി ഉറക്കെ നിലവിളിച്ചെങ്കിലും റോഡിൽ ആരും ഉണ്ടായിരുന്നില്ല.
പണമടങ്ങിയ പേഴ്സും ക്ഷേത്രത്തിലേക്കുള്ള വഴിപാട് സാധനങ്ങളും തുളസീഭായിയുടെ ഇടതു കൈയ്യിൽ തന്നെ ഉണ്ടായിരുന്നു. ഭയന്നു വിറച്ച് റോഡിൽ നിന്നും ഒരു തരത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ച തന്നെ മോഷ്ടാവ് ഇരുട്ടിന്‍റ് മറവിൽ നിന്നും ഓടി വന്ന് വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചന്ന് തുളസീഭായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വീണ്ടും ഉറക്കെ ക്കരഞ്ഞ് ബഹളം കൂട്ടിയതിനെ തുടർന്നാണ് മോഷ്ടാവ് അവിടെ നിന്നും പോയത്. സിസി ടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി സബ് ഇൻസ്പെക്ടർ ആർ.നിധീഷ് പറഞ്ഞു.