കോന്നി : ദിവസങ്ങൾക്ക് മുൻപ് വളർത്തുനായയെ പുലി ആക്രമിച്ചത്തിന്റെ ഭീതി വിട്ടൊഴിയുന്നതിന് മുൻപ് പുലി വീണ്ടും പ്രദേശത്തെ വീട്ടുമുറ്റത്ത് എത്തിയതിന്റെ ഞെട്ടലിലാണ് പൂച്ചക്കുളം നിവാസികൾ. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ ആണ് പൂച്ചക്കുളം അരുവിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ വീട്ടിൽ ബിജിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയത്. ഇതിന് ദിവസങ്ങൾക്ക് മുൻപാണ് വീട്ടുടമ നോക്കി നിൽക്കെ പുലി വളർത്തുനായയെ പിടിച്ചത്. ഇതിനു ശേഷം പൂച്ചക്കുളം അരുവിക്ക് സമീപം റബ്ബർ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന നെടുമ്പള്ളിൽ വീട്ടിൽ വിത്സണും പുലിയുടെ മുരൾച്ച കേട്ടിരുന്നു. എന്നാൽ തുടർന്ന് ഗുരുനാഥൻമണ്ണ് ഫോറെസ്റ്റെഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയിട്ടും വനം വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിട്ടില്ല.
പുലി ഇറങ്ങി അഞ്ച് ദിവസം കഴിഞ്ഞിട്ടും വനം വകുപ്പ് കൂടും ക്യാമറയും സ്ഥാപിക്കുവാൻ അലംഭാവം കാണിക്കുന്നു എന്നും ആക്ഷേപമുണ്ട്. ഇതിൽ വലിയ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. പ്രദേശത്തെ വീടുകളിൽ വളർത്തിയിരുന്ന നിരവധി നായ്ക്കളെയും പുലി ഇതിനോടകം കൊണ്ടുപോയതായി പ്രദേശവാസികൾ പറയുന്നു.
കൃഷിയിടങ്ങളിൽ നിന്നും പുലി ആക്രമിച്ച് കൊന്നു ഭക്ഷിച്ച നായകളുടെ ജഡാവശിഷ്ടങ്ങളും വനം വകുപ്പ് അധികൃതർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ആളുകൾ ആണ് പ്രദേശത്ത് അധികവും. ഇതിനാൽ രാത്രിയിൽ കൃഷിയിടങ്ങളിലെ കാവൽ ഷെഡുകളിൽ കഴിച്ച് കൂട്ടുന്ന കർഷകർക്ക് പുലി നാട്ടിൽ ഇറങ്ങിയതിൽ പിന്നെ പുറത്തിറങ്ങാൻ പോലും ഭയമാണ്.
പുലി നാട്ടിൽ ഇറങ്ങിയതോടെ ആളുകളുടെ ദിനചൈര്യകളിലും മാറ്റം വന്നു. പുലർച്ചെ ടാപ്പിങ്ങിനും ജോലിക്കും പോകുന്നവർ നേരം വെളുത്തതിന് ശേഷമാണ് പോകുന്നത്. മാത്രമല്ല പ്രദേശത്തെ സോളാർ വേലികൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. ബാറ്ററിയുടെ തകരാർ മൂലം ബാറ്ററി ഊരി മാറ്റി കൊണ്ടുപോയതിന് ശേഷം അഞ്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടില്ല.