തിരുവല്ല : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ല ഡാൻസാഫ് സംഘവും തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് സംഘവും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 4.208 കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായി. റായിഗഡ് സ്വദേശി സമീർ ഉമർ ഖാൻ (30) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ കടപ്ര ആലുംതുരുത്തിയിലെ വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജില്ലയില്‍ കഞ്ചാവിന്റെ ചെറുകിട വില്പന നടത്തുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ സമീർ ഉമർ ഖാൻ എന്നും അന്വേഷണ സംഘം കണ്ടെത്തി.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിന് ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും പോലീസ് കർശനമായി നിരീക്ഷിച്ച് വരികയാണ്. ലഹരിക്കടത്ത്, കച്ചവടം, ഉപയോഗം എന്നിവക്കെതിരെയുള്ള കൂടുതൽ ശക്തമായ പരിശോധനകളും നടപടികളുമായി ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുളിക്കീഴ് എസ്.എച്ച്.ഓ ഷഫീഖ്, സബ് ഇന്‍സ്പെക്ടര്‍ നൗഫൽ, ഡാൻസാഫ് എസ്.ഐമാരായ രാജീവ്, ഉണ്ണികൃഷ്ണൻ, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ അഖിലേഷ്, സുജിത്, വിമൽ, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ്, അഖിൽ, അവിനാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























