ന്യൂഡല്‍ഹി : സിബിഐ ഡയറക്ടറാകാനുള്ള ബെഹ്‌റയുടെ സാധ്യത മങ്ങി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് ഇതിനുകാരണമായതെന്നാണ് സൂചന. രാകേഷ് അസ്താനയ്ക്കും സാധ്യതയില്ലെന്നാണ് സൂചന.
കേരളത്തില്‍ ഡിജിപി ആയിരിക്കുന്ന ലോക്‌നാഥ് ബെഹ്‌റ പിണറായിയുമായുള്ള കൂട്ടുകെട്ട് അതിശക്തമാണെന്നത് ന്യൂനതയായി മോദിയും സംഘവും കാണുന്നു. ഇതില്‍ രാഷ്ട്രീയ ചേരി തിരിവും പ്രസക്തമാണ്. പുതിയ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യോഗം പുരോഗമിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
സിബിഐ ഡയറക്ടര്‍ ആര്‍ കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാല്‍ താത്കാലിക ചുമതല പ്രവീണ്‍ സിന്‍ഹയ്ക്കാണ്. 1985-86 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കേരള പോലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റയുടെ പേരും അന്തിമപട്ടികയിലുണ്ട്. എന്‍.ഐ.എ. മേധാവി വൈ.സി. മോദി, അതിര്‍ത്തി രക്ഷാസേന ഡയറക്ടര്‍ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന, സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുപ്രമുഖര്‍.ഇതില്‍ വൈ സി മോദി, എം എ ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഗുജറാത്ത ആന്റി കറപ്ഷന്‍ ബ്യൂറോ കേശവ് കുമാറിന്റെ പേരും പട്ടികയില്‍ ഉള്ളതായി മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.
2009-ല്‍ എന്‍.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുമ്പ് സിബിഐ.യില്‍ പ്രവര്‍ത്തിച്ച പരിചയവുമാണ് ബെഹ്‌റയെ പരിഗണിക്കാന്‍ കാരണം. പശ്ചിമബംഗാളിലെ പുരുലിയയില്‍ ഹെലികോപ്റ്ററില്‍ ആയുധം നിക്ഷേപിച്ചത്, മുംബൈ സ്ഫോടന പരമ്പര തുടങ്ങിയ കേസുകള്‍ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ മുന്‍പരിചയമുള്ള മൂന്ന് മുതിര്‍ന്ന ഐപിഎസ്. ഉദ്യോഗസ്ഥരെ പഴ്സണല്‍ ആന്‍ഡ് ട്രെയ്നിങ് വകുപ്പ് തീരുമാനിക്കും. ഇവരിലൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തെരഞ്ഞെടുക്കുന്നതാണ് പ്രക്രിയ. സീനിയോറിറ്റി, ഇന്റഗ്രിറ്റി, അഴിമിത വിരുദ്ധ കേസുകള്‍ അന്വേഷിച്ച അനുഭവ പരിചയം എന്നിവ വിലയിരുത്തിയായിരിക്കും തീരുമാനം. രണ്ട് വര്‍ഷത്തില്‍ കുറയാതെയാണ് സിബിഐ ഡയറക്ടറുടെ കാലാവധി































