ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ മരിച്ച കോച്ചിങ് സെന്‍റര്‍ ദുരന്തത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ചയുണ്ടായതായും കണ്ടെത്തലുണ്ട്. ഡൽഹി റൗസ് അവന്യൂ കോടതിയിൽ സിബിഐ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് പുതിയ വിവരം. 2024ൽ സിവിൽ സർവീസ് കോച്ചിങ് സെന്‍ററിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മലയാളി നെവിൻ ഡാര്‍വിൻ ഉൾപ്പെടെ മൂന്ന് വിദ്യാർഥികളാണ് മരിച്ചത്.
തെലങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. കഴിഞ്ഞ വര്‍ഷം ജൂലൈ 27നാണ് സംഭവം. രജിന്ദ്രർ നഗറിലുള്ള റാവു യുപിഎസസി പരിശീലന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിക്കുന്ന ഇവിടെ, സംഭവസമയം 150-ലേറെ കുട്ടികളുണ്ടായിരുന്നു. വിദ്യാർഥികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.





























