ന്യൂഡൽഹി : ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴുപേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ രാമൻ ഗൗതം, സത്യേന്ദർ മിത്തൽ, പുരുഷോത്തം ഝാ, ഒഡീഷ ധേൻകനാൽ സ്വദേശി സുരേന്ദ്രകുമാർ നായിക്, നോയിഡ സ്വദേശി നിശാന്ത് ജെയിൻ, ഝാൻസി സ്വദേശി ജിതേന്ദ്രകുമാർ, തിരുപ്പതി സ്വദേശി ടി. മോഹൻ കൃഷ്ണ എന്നിവരെയാണ് സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 76 കേന്ദ്രങ്ങളിൽ സി.ബി.ഐ. വ്യാപക റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് ഏഴ് പേരെ പിടികൂടിയത്. വിവിധ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് പിടിയിലായവരെന്ന് സി.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും മറ്റും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 50-ലേറെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സി.ബി.ഐ.യ്ക്ക് ലഭിച്ച പ്രാഥമികവിവരം.
ഏകദേശം 5000-ലേറെ പേർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറെപേരും വിദേശികളാണ്. നൂറോളം രാജ്യങ്ങളിലുള്ളവർ ഇത്തരം ഗ്രൂപ്പുകളിലുണ്ടെന്നും ഇവരെ കണ്ടെത്താൻ മറ്റു ഏജൻസികളുമായി ചേർന്ന് അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു.