ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസിന്റെ പകർപ്പുകൾ വിദ്യാർത്ഥികൾക്ക് മാറി നൽകിയതായി വ്യാപക പരാതി ഉയരുന്നു. സ്കാൻ ചെയ്ത കോപ്പികൾക്കായി അപേക്ഷിച്ച പല വിദ്യാർത്ഥികൾക്കും ലഭിച്ചത് മറ്റ് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണെന്നാണ് പ്രധാന ആക്ഷേപം. തങ്ങൾക്ക് ലഭിച്ച പേപ്പറുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകളിലും കൈയക്ഷരത്തിലും വലിയ വ്യത്യാസമുള്ളതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലമാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ പകർപ്പുകൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നുവെങ്കിലും, ഐഐടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ പരാതികൾ വന്നിരിക്കുന്നത്. ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള അവസാന സമയം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെ, തങ്ങളുടെ ശരിയായ പേപ്പറുകൾ എന്ന് ലഭിക്കും എന്ന കാര്യത്തിൽ വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്.






























