തിരുവനന്തപുരം : പൂവച്ചൽ മുടമൂട് സ്വദേശിനിയായ പുഷ്പലീല (78) ആണ് വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ദാരുണമായ ഈ അപകടം നടന്നത്. അപകടസമയത്ത് പുഷ്പലീലയും ഭർത്താവ് ക്രിസ്തുദാസും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് ഇവർ പുറത്തേക്ക് പോയത്. അടുപ്പിൽ കറി വെച്ച ശേഷം, കറിവേപ്പില പറിക്കാനായി കിണറിന് തൊട്ടടുത്തുള്ള മരത്തിനടുത്തേക്ക് പോയതായിരുന്നു ഇവർ എന്ന് ബന്ധുക്കൾ പറഞ്ഞു. കറിവേപ്പില പറിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
പുഷ്പയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ക്രിസ്തുദാസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം പുറത്തറിയുന്നത്. കിണറിന് മുകളിൽ പ്ലാസ്റ്റിക് വല കൊണ്ട് നിർമ്മിച്ച മൂടി മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ഉള്ളിലേക്ക് നോക്കിയപ്പോൾ പുഷ്പ വെള്ളത്തിൽ വീണു കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും അവർ എത്തി പുഷ്പയെ പുറത്തെടുക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.






























