ഡൽഹി : സിബിഎസ്ഇ മൂല്യനിർണയ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ്. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് വെറും “ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ” മാത്രമാണെന്നും കോൺഗ്രസ് ആരോപിച്ചു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രാലയത്തിനാണെന്നും, എന്നാൽ പ്രധാനമന്ത്രി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. അഴിമതി ആരോപിക്കപ്പെടുന്ന കമ്പനിക്ക് കരാർ നൽകിയത് വിദ്യാഭ്യാസ മന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നേതൃത്വത്തിലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷി ഗുപ്തയെയും സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പകരം ലോകണ്ടെ പ്രശാന്ത് സീതാറാമിനെ പുതിയ ചെയർപേഴ്‌സണായും വരുൺ ഭരദ്വാജിനെ പുതിയ സെക്രട്ടറിയായും കേന്ദ്ര സർക്കാർ നിയമിച്ചു. എന്നാൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉറച്ചുനിൽക്കുകയാണ്.





























