ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ ഇന്നലെ എഐസിസി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഡികെയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട 13 പേരുകൾ ഇന്നലെ ഹൈക്കമാൻഡ് അംഗീകരിച്ചു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര , മല്ലികാർജ്ജുന ഖാർഗെയുടെ മകൻ പ്രിയങ്ക് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 18 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സഭ വിപുലീകരിക്കും. 135 എംഎൽഎ മാരിൽ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്.
കേരള മോഡൽ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് കർണാടകയിലും നടത്തുന്നതിൽ ചില ലക്ഷ്യങ്ങൾ ഹൈക്കമാൻഡ് മുന്നിൽ കാണുന്നുണ്ട് . നിയമസഭാ തെരെഞ്ഞെടുപ്പ് കർണാടകയിൽ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാൾ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാൻഡിന്‍റെ കണക്കു കൂട്ടൽ.





























