പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരിമല താന്നിക്കൽ വീട്ടില്‍ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. പ്രതിയുടെ അനുജന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ 2025 മെയ് മാസം മുതൽ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയക്കുകയും പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു. പലതവണ ഇയാൾ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവ്വം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും ചെയ്തു.
പെൺകുട്ടി സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പെരുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പെരുനാട് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആര്‍.റോയിയുടെ നേതൃത്വത്തിൽ എസ്.ഐ അച്ചൻകുഞ്ഞ്, എസ്.സി.പി.ഓ ആശ ഗോപാലകൃഷ്ണൻ, സി.പി.ഓ മാരായ അജാസ് മോൻ, വിജേഷ് വി.ഐ., ഗോകുൽ കൃഷ്ണൻ ആര്‍., അരുൺ എ.എസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം റാന്നി പെരുമ്പുഴയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






























