വാഷിങ്ടൻ: ഇറാനെതിരായ സൈനിക സമ്മർദം അമേരിക്ക കൂടുതൽ ശക്തമാക്കി. ഖാർഗ് ദ്വീപിലേക്ക് ചരക്ക് കയറ്റാനായി നീങ്ങിയിരുന്ന ഇറാനിയൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം നടത്തി. മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ യാത്ര തുടർന്നതോടെയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. സമീപ ദിവസങ്ങളിലുണ്ടായ യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. അതേസമയം, ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ തടയുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിനിടെ, വ്യാഴാഴ്ച പുലർച്ചെ ടെഹ്റാനിലെ വിവിധ മേഖലകളിൽ അമേരിക്കൻ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇറാൻ വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി. യുഎസുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ വ്യക്തമാക്കിയിരുന്നു.






























