ദുബായ്: ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന് യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന് അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാത്രി തന്നെ വോട്ടിനിടും എന്നാണ് സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡറുടെ വക്താവ് അറിയിച്ചു.
ഖത്തറിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദൽനീക്കം ശക്തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകന്‍റെ ആറാമത് പശ്ചിമേഷ്യൻ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയിൽ പരമാവധി സഹായം ഉറപ്പാക്കാൻ അമേരിക്ക വീണ്ടും ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.





























