തെല്‍ അവിവ്: താൽക്കാലിക വെടിനിർത്തലിന്റെ ഒന്നാംദിനം വിജയകരം. 13 ഇസ്രായേലികൾ ഉൾപ്പെടെ 24 ബന്ദികളെ ഹമാസും 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി. വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക് നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു. വെടിനിർത്തൽ കരാർ പ്രകാരമുള്ള 13 ഇസ്രായേലികൾക്കു പുറമെ 11 തായ്‍ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയുമാണ് ഹമാസ് വിട്ടയച്ചത്.
ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിർത്തിവഴി ഇസ്രായേലിന് കൈമാറി. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. പകരം 39 ഫലസ്തീനി തടവുകാരെയാണ് ഇസ്രായേൽ വിട്ടയച്ചത്. കിഴക്കൻ ജറൂസലെം, വെസ്റ്റ് ബാങ്കിലെ നബ്ലൂസ്, റാമല്ല എന്നിവിടങ്ങളിലെ 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേല്‍ ജയിലുകളിൽനിന്നും പുറത്തെത്തിയ ഫലസ്തീനികൾ. വർഷങ്ങളായി ഇസ്രായേലി ജയിലിൽ കഴിഞ്ഞ ഇവരുടെ കുടുംബവുമൊത്തുള്ള പുനഃസമാഗമം ഏറെ വികാരപരമായിരുന്നു.





























