തിരുവനന്തപുരം: വന്യജീവികൾക്ക് വനത്തിൽ സൗകര്യങ്ങളൊരുക്കി പുറത്ത് കഴിയുന്നവരെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാനായില്ല. കേന്ദ്ര സർക്കാർ ഫണ്ടനുവദിക്കാത്തതും സ്വന്തം നിലയ്ക്ക് പണം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് കഴിയാത്തതുമാണ് കാരണം.620 കോടി രൂപ ചെലവുള്ള മാസ്റ്റർ പ്ലാൻ അഞ്ചു വർഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ.ആർ. അനൂപ്, കെ. വിജയാനന്ദ്, വന്യജീവി ഗവേഷകൻ ഡോ. ബാലസുബ്രഹ്മണ്യം എന്നിവർ തയ്യാറാക്കിയ പദ്ധതി 2022 ആഗസ്റ്റിൽ കേന്ദ്രത്തിനു സമർപ്പിച്ചു. കേന്ദ്ര ഫണ്ടിനായി മന്ത്രി എ.കെ. ശശീന്ദ്രൻ കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവുമായി രണ്ടു വട്ടം ചർച്ച നടത്തി. പണം അനുവദിക്കില്ലെന്നും സ്വന്തം നിലയ്ക്ക് കണ്ടെത്താനുമാണ് കഴിഞ്ഞ ജനുവരി 12ന് കേന്ദ്രം നൽകിയ മറുപടി.
ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന കൊന്ന മരം നീക്കി വനത്തിലെ മരങ്ങൾ വച്ചുപിടിപ്പിക്കാൻ മാസ്റ്രർ പ്ലാൻ നിർദ്ദേശിക്കുന്നു. കാട്ടിൽ കൊന്ന വർദ്ധിച്ചതോടെ പുല്ല് നശിച്ചു. ഇതോടെ മാനുകളുൾപ്പെടെയുള്ളവ മറ്രിടങ്ങളിലേക്ക് പോയി. ഇതേത്തുടർന്നാണ് ഇവയെ ഭക്ഷണമാക്കിയിരുന്ന കടുവയും പുലിയും നാട്ടിലേക്കിറങ്ങിത്തുടങ്ങിയത്. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കാരണവും പരിഹാരവും അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ.





























