തിരുവനന്തപുരം: അങ്കണവാടികളിലെ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച് കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സിപിഎം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ് രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്. ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട് രണ്ടുവർഷം കഴിഞ്ഞവെന്നും സിപിഎം ആരോപിക്കുന്നു. അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക് (ഐസിഡിഎസ്) 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് നൽകിയിട്ടില്ല.
100 ശതമാനം കേന്ദ്ര വിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ് ഈ സമീപനം. ചെലവ് പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട് 75:25 എന്നാക്കി. രണ്ടാം യുപിഎ സർക്കാർ 2013ൽ 60:40 എന്ന് മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്ര വിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.