ന്യൂഡൽഹി: രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടുന്നത് തുടർന്ന് കേന്ദ്ര സർക്കാർ. എസ്‌ഐആറിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ കോടിക്കണക്കിനാളുകളാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിൽ ഏറ്റവുമധികം വെട്ടിമാറ്റപ്പെട്ടത് ന്യൂനപക്ഷ സമൂഹത്തിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാം ഘട്ട എസ്ഐആറിന്റെ കരട് പട്ടിക പുറത്തുവന്നപ്പോൾ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ന്യൂനപക്ഷ സമൂഹത്തിലെ ലക്ഷക്കണക്കിനാളുകൾ പട്ടികയിൽ നിന്ന് പുറത്തായി. മുസ്ലീം, ക്രിസ്ത്യൻ, ദലിത് സമുദായങ്ങളിൽ നിന്നുള്ളവരെയാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള നിയമസഭാ സീറ്റുകളിൽ ഗണ്യമായ വെട്ടിക്കുറയ്ക്കലുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും മാത്രം 76 ലക്ഷം പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇത് ആകെ വോട്ടർമാരുടെ 35 ശതമാനമാണ്. മുംബൈയിൽ 25 ശതമാനം വോട്ടർമാരും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. മുസ്‍ലിം സമുദായത്തിൽ നിന്ന് 40 ശതമാനത്തിലധികം വോട്ടർമാരെയാണ് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുന്നത്.































