ദില്ലി: 2025 ഡിസംബറില്‍ രാജ്യത്താകമാനം വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതിൽ ഇൻഡിഗോക്കെതിരെ നടപടിയുമായി കേന്ദ്രം. ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്‌മെന്റിനെതിരെ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു. 2025 ഡിസംബർ 3 നും 5 നും ഇടയിലാണ് വലിയ തോതിലുള്ള കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടായത്. ഈ കാലയളവിൽ ഇൻഡിഗോ 2,507 വിമാനങ്ങൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തു.
ഈ സംഭവം ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ബാധിച്ചു. ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ചെയർമാനും ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രസ്താവനയിൽ, ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സ്ഥിരീകരിച്ചു.





























