ന്യൂഡൽഹി : 2006ൽ യു.പി.എ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ വകുപ്പ് ഇല്ലാതാക്കാന്‍ കേന്ദ്ര സർക്കാർ. ന്യൂനപക്ഷകാര്യ വകുപ്പിനെ സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കാനാണ് സാധ്യത. 2006ൽ യു.പി.എ സർക്കാർ രൂപീകരിച്ച ന്യൂനപക്ഷകാര്യ വകുപ്പാണ് 16 വർഷങ്ങൾക്ക് ശേഷം നീക്കാന്‍ പോകുന്നത്. മോദി സർക്കാരിലെ ഏക മുസ്‌ലിം മുഖമായിരുന്ന മുക്താർ അബ്ബാസ് നഖ്‌വി മൂന്ന് മാസം മുമ്പ് മന്ത്രിപദം ഒഴിഞ്ഞിട്ടും ആ സ്ഥാനത്ത് സ്വതന്ത്ര ചുമതലയുള്ള മറ്റൊരു വ്യക്തിയെ നിയമിക്കാതിരുന്ന രണ്ടാം മോദി സർക്കാരാണ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നത്. ‘ന്യൂനപക്ഷകാര്യങ്ങൾക്ക് ഒരു സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ നിലപാട്.
സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബി.ജെ.പിയുടെ മറ്റൊരു ശ്രമമാണ് ഇതെന്ന് കോൺഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ പ്രതികരിച്ചു. “ന്യൂനപക്ഷങ്ങളെ അവരുടെ ഉന്നമനത്തിനായി കേന്ദ്രീകൃത പരിപാടികളോടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു 2006ൽ പ്രത്യേക മന്ത്രാലയം രൂപീകരിച്ചതിന്റെ ലക്ഷ്യം. എന്നാൽ ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാ അവസരങ്ങളും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണ് “- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, സിഖുകാർ, പാഴ്‌സികൾ, ജൈനർ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയും കരുതലും ഉറപ്പാക്കാനാണ് അന്നത്തെ യു.പി.എ സർക്കാർ സാമൂഹ്യനീതി- ശാക്തീകരണ മന്ത്രാലയത്തിൽ നിന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിച്ചത്. ന്യൂനപക്ഷകാര്യ വകുപ്പ് നിർത്തലാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി സയ്യിദ് തൻവീർ അഹമ്മദ് പറഞ്ഞു. അത് രാജ്യത്തിന്റെ മാനവ വികസന സൂചികയെ ദോഷകരമായി ബാധിക്കും. കൂടുതൽ പണം അനുവദിക്കുന്നതിലും ന്യൂനപക്ഷ ക്ഷേമത്തിനായി മന്ത്രാലയം ശക്തിപ്പെടുത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






























