ന്യൂഡല്‍ഹി : രാജ്യസഭയിൽ മാർഷലുകളെ ഉപയോഗിച്ച് പ്രശ്നം സൃഷ്ടിച്ചത് കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി എംപി ബിനോയ് വിശ്വം. സർക്കാർ റിപ്പോർട്ട് പച്ച കള്ളമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ചില മല്ലന്മാരാണ് പ്രശ്‌നമായുണ്ടാക്കിയത്. ഫോൺ ചോർത്തൽ വിഷയത്തിൽ ചർച്ചയും സംവാദവും ഇല്ലാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പ്രതിഷേധത്തിനിടയിൽ താൻ പേപ്പർ കീറി എറിഞ്ഞിട്ടില്ല. വിഷയത്തിൽ സർക്കാരിന്റെ റിപ്പോർട്ട് പച്ച കള്ളമാണെന്നും എംപി ബിനോയ് വിശ്വം ആരോപിച്ചു.
രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും വി.ശിവദാസനും ഉണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്ററികാര്യ മന്ത്രാലയം നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റില്‍ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയാനായി സ്പീക്കറും ചെയര്‍മാനും അറിയിക്കുകയായിരുന്നു.
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവയുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. പലഘട്ടങ്ങളിലും സഭ നിര്‍ത്തിവച്ചു. നാലുമണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് വീണ്ടും ബഹളമുണ്ടായത്. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞെന്നാണ് ആരോപണം.