ഡൽഹി: രാജ്യത്ത് ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ . കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടു കൂടിയാണ് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറങ്ങിയത്. ആഭ്യന്തര ഉത്പാദനത്തിലും ഉപഭോഗത്തിലും നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 23 രൂപയായി കുറച്ചു. വിമാന ഇന്ധനമായ ടർബൈൻ ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയായും കുറച്ചിട്ടുണ്ട്.
പെട്രോളിന്റെ കയറ്റുമതി തീരുവയിൽ നിലവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും പെട്രോളിയം മേഖല നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. കയറ്റുമതി തീരുവയിലെ ഈ കുറവ് വിപണിയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.






























