കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള യാത്രാ-ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ. ഈ തീരുമാനം ബേപ്പൂർ തുറമുഖത്തിന് വലിയ വികസന സാധ്യതകളാണ് നൽകുന്നത്. സാഗർമാല പദ്ധതിയുടെ ഭാഗമായാണ് ഈ സമഗ്ര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. സാഗർമാല പദ്ധതിക്ക് കീഴിൽ 600 പേർക്ക് യാത്ര ചെയ്യാവുന്ന നാല് പുതിയ യാത്രാക്കപ്പലുകൾ വാങ്ങാൻ ലക്ഷ്യമിടുന്നു. പുതിയ കപ്പലുകൾ എത്തുന്നതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെയും വ്യാപാരികളുടെയും യാത്രാക്ലേശത്തിന് വലിയ അളവിൽ പരിഹാരമാകും. ഒരു കപ്പലിന് 690 കോടി രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതിനുപുറമെ, പദ്ധതിയുടെ ഭാഗമായി 800 മെട്രിക് ടൺ ശേഷിയുള്ള രണ്ട് മൾട്ടി പർപ്പസ് കാർഗോ കപ്പലുകളും, 150 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഹൈ-സ്പീഡ് വെസലുകളും വാങ്ങാനും പദ്ധതിയുണ്ട്.
കടമത്ത്, കൽപേനി ദ്വീപുകളിലെ തുറമുഖ പദ്ധതികളുടെ ഉദ്ഘാടനത്തിന് ഓൺലൈനായി പങ്കെടുത്ത പ്രധാനമന്ത്രി ഇതിനെ സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഈ ദ്വീപുകളിൽ വൻ വികസനമാണ് സാഗർമാല പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. കടമത്ത് ദ്വീപിൽ പടിഞ്ഞാറ് ഭാഗത്ത് 144.95 കോടി രൂപയുടെയും കിഴക്ക് ഭാഗത്ത് 294.67 കോടി രൂപയുടെയും തുറമുഖ വികസനം നടക്കും. കൽപേനി ദ്വീപിൽ യഥാക്രമം 171.92 കോടി രൂപയുടെയും 272.95 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ ആൻഡ്രോത്ത് (710.54 കോടി രൂപ), കിൽത്താൻ (351.87 കോടി രൂപ), ചെത്‌ലാത്ത് (373.04 കോടി രൂപ) എന്നീ ദ്വീപുകളിലെ തുറമുഖ വികസനവും സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






























