ന്യൂഡൽഹി : പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് തടഞ്ഞ് കേന്ദ്രം. രാജ്യസഭാ സെക്രട്ടറിയേറ്റിനോട് ഇക്കാര്യം നിർദേശിച്ചിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സി.പി.ഐ എംപി ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ഇത്തരമൊരു മറുപടി കിട്ടിയത്. പെഗാസസ് സോഫ്റ്റ്വയർ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ എൻ.എസ്.ഒയുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ബിനോയ് വിശ്വം ഉന്നയിച്ചത്.
ഫോൺ ചോർത്തൽ സംബന്ധിച്ച് നിരവധി പൊതുതാത്പര്യ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നാണ് മറുപടി നൽകാത്തതിലുള്ള കേന്ദ്ര വിശദീകരണം. വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പെഗാസസ് വിഷയം പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഒരു തരത്തിലുള്ള ചർച്ചകൾക്കും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ വിഷയത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്നത്.