മുംബൈ: കേന്ദ്ര സർക്കാറിന് രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതുകൊണ്ടാണ് സുപ്രീം കോടതി വിധിയുണ്ടായിട്ടും രാഹുലിന്റെ ലോകസഭാംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകിപ്പിക്കുന്നത്. ഗുജറാത്ത് കോടതിയുടെ വിധി വന്നതിനു പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കാൻ തിടുക്കം കാട്ടിയ സ്പീക്കർ സുപ്രീം കോടതിയുടെ വിധി വന്ന് മൂന്നു ദിവസമായിട്ടും അംഗത്വം പുനസ്ഥാപിച്ച് നൽകിയിട്ടില്ല’ -റാവത്ത് ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ രാഹുലിനെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിത്. അംഗത്വം പുനസ്ഥാപിച്ച് നൽകാതെ വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. സുപ്രീം കോടതി വിധിയെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്ന സ്പീക്കറുടെ പ്രസ്താവനയും അപലപനീയമാണ്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ’ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാൻ നാളെ യോഗം ചേരുമെന്നും റാവത്ത് പറഞ്ഞു. സുപ്രീംകോടതി വിധി വന്ന വെള്ളിയാഴ്ചതന്നെ കോൺഗ്രസ് ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയെ കണ്ട് എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് തന്റെ ഓഫിസിൽ കിട്ടിയശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി.





























