എടത്വ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നാരീപൂജ ഇന്ന്. പന്ത്രണ്ടു നോമ്പ് ഉത്സവം തന്ത്രി ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. ഇന്ന് 9.30ന് നടക്കുന്ന നാരീപൂജയിൽ പത്മശ്രീ പുരസ്കാര ജേതാവായ പാരമ്പര്യ നാട്ടുചികിത്സാ വിദഗ്ധ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദപൂജ ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ നിർവഹിക്കും.
ചടങ്ങിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടർന്ന് ഭക്തജനങ്ങളുടെ പാദപൂജ ക്ഷേത്ര മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ നിർവഹിക്കും. ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ഹരിക്കുട്ടൻ നമ്പൂതിരി , ജയസൂര്യ നമ്പൂതിരി എന്നിവർ കാർമികരാകും. നാരീപൂജയോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. അമ്പലപ്പുഴ ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റർ അഡ്വ കെ.കെ. ഗോപാലകൃഷ്ണൻ നായർ , ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, വാർഡ് അംഗം കൊച്ചുമോൾ ഉത്തമൻ, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിക്കും. 26 ന് സഹസ്രകലശാഭിഷേകം, തിരുവാഭരണ ഘോഷയാത്ര എന്നിവയും 27 ന് ചക്കരക്കുളത്തിൽ ആറാട്ടും മഞ്ഞനീരാട്ടും കൊടിയിറക്കും.