ചണ്ഡിഗഡ് : ബിജെപി നേതാവ് മനോജ് സോങ്കർ ചണ്ഡിഗഡ് മേയർ സ്ഥാനം രാജിവച്ചു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജി. മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തിയ പ്രിസൈഡിംഗ് ഓഫീസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകൾ അസാധുവായതിനെ തുടർന്ന് ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ വിജയിക്കുകയായിരുന്നു. മനോജ് സോങ്കറിന് 16 വോട്ടും ആപ്-കോണ്ഗ്രസ് സഖ്യ സ്ഥാനാർഥി ആംആദ്മി പാർട്ടിയിലെ കുൽദീപ് സിംഗിന് 12 വോട്ടുമാണു ലഭിച്ചത്.





























