കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചുവെന്ന് വിജിലന്‍സ്. വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടിലും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഹർജിയിലുമാണ് ഇക്കാര്യങ്ങള്‍ വിജിലന്‍സ് പറയുന്നത്.
നേരത്തേ തന്നെ ദിനപ്പത്രത്തിന്‍റെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് കാണിച്ച പരാതി ഉണ്ടായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. 2017ല്‍ ഇത്തരത്തില്‍ അക്കൗണ്ടില്‍ പണം എത്തിയതായി ഐ.ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇബ്രാഹംകുഞ്ഞ് പിഴയടിച്ചിരുന്നു. എന്നാല്‍ പിഴയടച്ച വിവരം വിജിലന്‍സിനോട് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ നികുതി വെട്ടിച്ചതില്‍ പിഴ അടച്ചതിന്‍റെ രസീതുകള്‍ ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.
എന്നാല്‍, നികുതി അടക്കാത്ത പണമാണ് അക്കൗണ്ടിലുള്ളത് എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു. പാലം അഴിമതിയുമായി ബന്ധപ്പെട്ട പണം ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ് എന്നാണ് വിജിലന്‍സിന്‍റെ നിഗമനം. എന്നാല്‍ വരിസംഖ്യയായി ലഭിച്ച പണമാണ് ഇതെന്നായിരുന്നു നേരത്തേ ഇബ്രാഹംകുഞ്ഞ് പറഞ്ഞത്. ടി.ഒ സൂരജിനും ഇതേ കാലയളവില്‍ പണം ലഭിച്ചിട്ടുണ്ട്. ഈ പണം കൊണ്ട് ടി.ഒ സൂരജ് മകന്‍റെ പേരില്‍ വസ്തു വാങ്ങി എന്നാണ് വിജിലന്‍സിന് നല്‍കിയ മൊഴി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. അതേസമയം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന വിജിലന്‍സ് കോടതി നിര്‍ദ്ദേശത്തില്‍ തുടര്‍ നടപടികള്‍ ഇന്നുണ്ടാകും. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് നിര്‍ദ്ദേശം.