കോട്ടയം : ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ. മുത്തു കുമാർ ആണ് പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും. ആര്യാട് സ്വദേശി ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ.
ബിന്ദു കുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ പോലീസ് മൊബൈൽ ഫോണിന്‍റെ കോൾ റെക്കോർഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോൺ വിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തിൽ ഒഴുക്കൻ മട്ടിലായിരുന്നു മറുപടി. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് മുത്തു കുമാർ താമസിക്കുന്ന വാടക വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടിന്‍റെ ചായ്പിൽ കോൺക്രീറ്റ് നിർമാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും. അതിനുളളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.