തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം വരുന്നു. ജനസംഖ്യാനുപാതിക കോവിഡ് ബാധ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്ള പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം.1000 പേരില്‍ എട്ടില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അത്തരം പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയാത്തത് ആരോഗ്യ വകുപ്പിൽ ആശങ്ക സ്ട്രിഷ്ട്ടിക്കുന്നുണ്ട്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.