കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി വനം വകുപ്പ്. ആനതാവളത്തിലെ ആനകളുടെ വ്യായാമത്തിന്റെ ഭാഗമായാണ് സമയ ക്രമത്തിൽ മാറ്റം വരുത്തുവാൻ വനം വകുപ്പ് അധികൃതർ തീരുമാനിച്ചത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ ആയിരുന്നു കോന്നി ഇക്കോടുറിസം സെന്റർ പ്രവർത്തിച്ചിരുന്നത്. എന്നാൽ മന്ത്രി തലത്തിൽ നടന്ന ചർച്ചയിൽ ആണ് കോന്നി ആനതവളത്തിലെ ആനകളുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ വേണം എന്നതിന്റെ അടിസ്ഥാനത്തിൽ ആനതാവളത്തിലെ പ്രവർത്തന സമയം 9.30 മുതൽ ആറ് വരെ ആക്കി മാറ്റുകയായിരുന്നു. രാവിലെ മുതൽ ഓൻപതര വരെയുള്ള സമയങ്ങളിൽ ആനകൾക്ക് ആനതാവളത്തിനുള്ളിൽ നടക്കുവാൻ ഉള്ള സൗകര്യം ഒരുക്കും. ഇത് മൂലം ആനകളുടെ ആരോഗ്യ പരിപാലനത്തിൽ വലിയ മാറ്റം ഉണ്ടാകും എന്നും വനം വകുപ്പ് കരുതുന്നു. അതിനോടൊപ്പം കോന്നി ആനതാവളത്തിലെ ആനകൾക്ക് വെബ്ടി ഒരു പുനരധിവാസ പദ്ധതിയും ആലോചിക്കുന്നുണ്ട്.
കോന്നി കുമ്മണ്ണൂരിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആനകൾക്ക് നടക്കുവാൻ ആവശ്യമായ സ്‌ഥലം ആണ് ഇവിടെ ഒരുക്കുന്നത്. ഇതിന്റെ നടപടികൾ വകുപ്പ് തലങ്ങളിൽ പുരോഗമിക്കുകയാണ്. കോന്നി ആനത്താവളത്തിലെ ആനകൾക്ക് കൂടുതൽ ദൂരം നടക്കുവാൻ കഴിയുന്നില്ല എന്നും ആനകൾക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല എന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു. മുൻപ് കോന്നി ആനതാവളത്തിലേ ആനകളെ അച്ചൻകോവിൽ നദിയിൽ കുളിപ്പിക്കാൻ കൊണ്ടുപോയിരുന്നപ്പോൾ ആനകൾ ഏറെ ദൂരം നടന്നിരുന്നു. എന്നാൽ ഇതും ഇല്ലാതെ വന്നത് ആനകളുടെ വ്യായാമത്തെ സാരമായി ബാധിച്ചിരുന്നു. മുൻപ് കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗം കേന്ദ്രീകരിച്ച് ആനകളുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിരുന്നു എങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഈ സ്ഥലം പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ഇവിടെ ഈ പദ്ധതി നടപ്പാക്കാൻ കഴിയാതെ വരുകയും ആയിരുന്നു.





























