പത്തനംതിട്ട : മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായുള്ള കുമ്പഴ സ്കീമിന്റെ കരട് നിർദ്ദേശങ്ങളിൽ പരാതി സമർപ്പിച്ചവരെ നേരിൽ കേൾക്കുമെന്ന് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ കമ്മിറ്റിയുടെ അധ്യക്ഷനായ നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ അറിയിച്ചു. ഈ മാസം 30 31 തീയതികളിൽ നഗരസഭ കാര്യാലയത്തിലാണ് ഹിയറിങ് നടത്തുന്നത്. ഇതുവരെ 235 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷകളിൽ കൂടുതലും സമാന സ്വഭാവമുള്ളവയാണ്. നഗരസഭ കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സ്പെഷ്യൽ കമ്മിറ്റി നാല് കൗണ്ടറുകളിലായി ആണ് പരാതിക്കാരെ നേരിൽ കേൾക്കുന്നത്. തുടർന്ന് ജൂൺമാസം ആദ്യ ആഴ്‌ചയിൽ സ്ഥല പരിശോധന നടത്തും. പരാതികൾക്ക് പുറമെ നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങളിൽ ലഭിച്ച പരാതികളും അഭിപ്രായങ്ങളും നഗരസഭ കൗൺസിൽ ചർച്ച ചെയ്‌താണ് അന്തിമ തീരുമാനം എടുക്കുക. എല്ലാ വിഭാഗം ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്‌കീം നടപ്പാക്കാൻ ആണ് നഗരസഭ ആഗ്രഹിക്കുന്നത്. നഗരത്തിന്റെ ഭാവി വികസനത്തിനും സർക്കാർ ഫണ്ടുകൾ ലഭിക്കുന്നതിനും മാസ്റ്റർ പ്ലാൻ അനിവാര്യമാണ്. ജില്ലാ ആസ്ഥാനത്തെ വിനോദ വിശ്രമ ഹബ്ബാക്കി കുമ്പഴയെ മാറ്റുക എന്നതാണ് സ്‌കീമിലൂടെ ഉദ്ദേശിക്കുന്നത്. കുമ്പഴ കൂടാതെ മറ്റ് നാല് സ്‌കീമുകൾ കൂടി താമസിയാതെ പ്രസിദ്ധീകരിക്കും. സെൻട്രൽ ഏറിയ, കെഎസ്‌ആർടിസി, ബസ്റ്റാൻഡ്, കണ്ണങ്കര എന്നിവയാണ് മറ്റ് സ്കീമുകൾ. ടൗൺ സെൻ്ററിൻ്റെ വികസനവും ജനറൽ ആശുപത്രി കളക്ടറേറ്റ്, തൈക്കാവ് സ്‌കൂൾ എന്നിവ സ്കീമിൽ ഉൾപ്പെടുന്ന പ്രത്യേക പ്രോജക്‌ടുകൾ ആണ്. രാജ്യത്തെ ഏറ്റവും നല്ല ശുദ്ധ വായു ലഭിക്കുന്ന പട്ടണമാണ് പത്തനംതിട്ട. വാസയോഗ്യമായ നഗരമായി പത്തനംതിട്ടയെ റീ ബ്രാൻഡ് ചെയ്യുക എന്നതാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നതെന്ന് നഗരസഭ അധ്യക്ഷൻ പറഞ്ഞു.





























