തിരുവനന്തപുരം : യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് മറ്റ് പ്രതികൾ. ലോഡ്ജിൽ അതിക്രമിച്ച് കടന്ന് മർദ്ദിച്ച ശേഷം മഷി ഒഴിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ട്. ലാപ്‌ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. ഈ മാസം 22 ന് പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്.
2020 സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ വിജയ് പി നായർ താമസിച്ച സ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്തു. വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് മൂന്ന് പേരെയും പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.