തൃശ്ശൂര്‍ : പഴയ ടി വി നൽകി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ അശ്വതി ഏജൻസീസ് ഉടമയും ഷാർപ്പ് കമ്പനിയും നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ കയ്പമംഗലം ബീച്ചിലെ ബലയം പറമ്പിൽ വീട്ടിൽ കൃഷ്ണൻ.ബി.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെയും പൂനെയിലുള്ള കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായതു്. മീൻ വില്പനക്കാരനായ കൃഷ്ണൻ അശ്വതി ഏജൻസീസിൽ നിന്ന് 16,500 രൂപ നൽകിയാണ് കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിന്റെ പുതിയ ടി വി വാങ്ങിയത്. ടി.വി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സ്ക്രീനിൽ വരകൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ടി വി കാണുവാൻ കഴിയാത്ത അവസ്ഥയിലായി. ഇതിനെത്തുടര്‍ന്നാണ് കൃഷ്ണൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി വില്പന നടത്തിയ ടി വി പഴയതാണെന്നും തകരാറുകളുള്ളതാണെന്നും കാണിച്ച് റിപ്പോർട്ട് നല്‍കി. എതിർകക്ഷികളുടെ പ്രവൃത്തി അപലപനീയവും അനുചിത ഇടപാടുമാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ടി വി യുടെ വിലയായ 16500 രൂപയും ആയതിന് ഹർജി തീയ്യതി മുതലുള്ള 7% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























