കൊച്ചി : ബിസിനസ് പങ്കാളിയാക്കിയ ശേഷം തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി യുവതി. തന്റെ സ്റ്റിച്ചിങ് യൂണിറ്റിലെ തുണികളും മെഷിനുകള്‍ ഉള്‍പ്പെടെയുള്ളവയും തട്ടിയെടുക്കുകയും കായികമായി ഉപദ്രവിക്കുകയും ചെയ്തായി തിരുവനന്തപുരം സ്വദേശിനി പറഞ്ഞു. കൊച്ചി കലൂരില്‍ തയ്യല്‍ യൂണിറ്റു നടത്തിയിരുന്ന മുപ്പത്തിനാലുകാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്തെ അറിയപ്പെടുന്ന തങ്ങള്‍ കുടുംബാംഗമെന്നു പറഞ്ഞു പറ്റിച്ചു.
മലപ്പുറം കല്‍പകഞ്ചേരി കുന്നത്തുപറമ്പില്‍ സക്കീര്‍ (42), തിരൂരങ്ങാടി പുതിയമാളിയേക്കല്‍ സയ്യിദ് സാബിദ് അയ്ദീദ് (37) എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. തന്നെ ആക്രമിച്ചതു ചോദ്യം ചെയ്ത 15 വയസ്സുകാരനായ മകനോട് പ്രതികളിലൊരാള്‍ ഫോണില്‍ വധഭീഷണി മുഴക്കിയതായും യുവതി പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് ദിവസങ്ങളായെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ കുടുംബത്തിന്റെ ആകെയുള്ള വരുമാനമാര്‍ഗ്ഗമായ സ്റ്റിച്ചിങ് യൂണിറ്റ് നഷ്ടമായതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യുവതിയും കുടുംബവും.
പ്രതികള്‍ക്കെതിരെ ഗൗരവമായ വകുപ്പുകള്‍ ചുമത്തിയെങ്കിലും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പറഞ്ഞു വിട്ടു. പരാതിയില്‍ അറസ്റ്റിന് കമ്മീഷണര്‍ നിര്‍ദേശിച്ചപ്പോള്‍ പ്രതികളെ ഫോണില്‍ വിളിച്ചു സൗഹൃദ സംഭാഷണം നടത്തുകയാണു പോലീസ് ചെയ്തതെന്നും യുവതി പറയുന്നു. എറണാകുളം നോര്‍ത്ത് പോലീസിനെതിരെയാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കി മൂന്നു ദിവസത്തിനു ശേഷം കേസെടുത്തെങ്കിലും മുന്‍കൂര്‍ ജാമ്യത്തിന് അവസരം ഒരുക്കി നല്‍കിയെന്നും യുവതി ആരോപിച്ചു. ഹൈക്കോടതിയില്‍ എത്തിയ ജാമ്യാപേക്ഷ പട്ടികജാതിക്കാരിക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്ളതിനാല്‍ കീഴ്‌ക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ഭര്‍ത്താവിന് അപകടം സംഭവിച്ചു കിടപ്പിലായതോടെ മറ്റു വരുമാനമാര്‍ഗം ഇല്ലാതായ യുവതി ജോലി അന്വേഷിച്ചാണ് കൊച്ചിയിലെത്തിയത്. പ്രതികളില്‍ ഒരാളായ സക്കീറിന്റെ സ്ഥാപനത്തില്‍ ജോലി ലഭിച്ച് അവിടെ പ്രവേശിച്ചെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നു അടച്ചിടേണ്ടി വന്നു. ഇതോടെ ജോലി നഷ്ടപ്പെട്ട യുവതി സ്വന്തമായി സ്റ്റിച്ചിങ് യൂണിറ്റ് സ്ഥാപിച്ച് പത്തിലേറെ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുമായി സ്ഥാപനം നടത്തി വരികയായിരുന്നു. എന്നാല്‍ സക്കീറും സയ്യീദും ചേര്‍ന്ന് യുവതിയെ കബളിപ്പിച്ച് ഈ സ്ഥാപനം തട്ടിയെടുക്കുകയായികുന്നു.
സക്കീര്‍ മലപ്പുറം സ്വദേശി സയ്യിദ് തങ്ങള്‍ എന്നയാളെ കൂട്ടി വന്ന് ഇയാള്‍ തങ്ങള്‍ കുടുംബാംഗമാണെന്നു പരിചയപ്പെടുത്തി. അദ്ദേഹത്തോടൊപ്പം ചേര്‍ന്നു തുടങ്ങുന്ന ബിസിനസ് സ്ഥാപനത്തില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചെങ്കിലും നിരസിച്ചു. മൂന്നു പ്രാവശ്യം വന്നപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചു. വീണ്ടും വന്നപ്പോഴാണ് ബിസിനസ് പങ്കാളിത്തത്തിനു സമ്മതിച്ചത്. ഹിന്ദിക്കാരായ ജീവനക്കാരോടു സംസാരിക്കാന്‍ വേണ്ട അറിവില്ലാത്തതിനാലാണ് ഇക്കാര്യത്തില്‍ വിദഗ്ധരായ ബിസിനസ് പങ്കാളികള്‍ ഉണ്ടാകുന്നത് ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ചത്. ഇതിനായി സയീദ് എടുത്ത കെട്ടിടത്തിലേക്കു സ്വന്തം ജീവനക്കാരെയും മെഷിനുകളും മാറ്റി.
ഈ സമയം പങ്കാളിത്ത കരാര്‍ എഴുതണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. 100 മെഷിനറികള്‍ വാങ്ങും എന്നു പറഞ്ഞിട്ട് അതിനുള്ള നടപടികള്‍ ഉണ്ടായില്ല. ഇതിനിടെ സ്ഥാപനത്തില്‍നിന്നു രേഖകളില്ലാതെ തുണി എടുത്തു കൊണ്ടുപോയി മലപ്പുറത്ത് സ്വന്തം തുണിക്കട തുടങ്ങിയതായും പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ ഉപദ്രവിക്കുകയും ശാരീരികമായി അധിക്ഷേപിക്കുകയും ലൈംഗിക ബന്ധത്തിനു ക്ഷണിക്കുകയും ചെയ്തു. കൂടെ ജോലി ചെയ്ത യുവതികളുമായും ശാരീരിക ബന്ധത്തിനു ശ്രമിച്ചതോടെ പലരും ജോലി ഉപേക്ഷിച്ചു പോയി.
കയ്യേറ്റം ചെയ്തതോടെ സ്ഥാപനത്തിലേക്കു പോകാന്‍ സാധിക്കാതെ മാനസികമായി തളര്‍ന്നു പോയ യുവതി ചില സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നാം ദിവസം കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നു യുവതി പറയുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മൊത്തവ്യാപാരികള്‍ക്കായി കടം വാങ്ങി വച്ച വസ്ത്രങ്ങള്‍ പ്രതികളുടെ പക്കലായതിനാല്‍ തിരികെ ലഭിക്കുന്നതിനു നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.
































