പത്തനംതിട്ട : സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2023-24 വർഷത്തെ വനമിത്ര അവാർഡ് (ആലപ്പുഴ ജില്ല) ക്രിസ്ത്യൻ കോളജിന്. പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ കോളജിന്റെ മികച്ച സംഭാവനകൾ പരിഗണിച്ച് ലഭിച്ചിരിക്കുന്ന അവാർഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു. തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ വനം വകുപ്പ്മന്ത്രി എ. കെ. ശശീന്ദ്രനിൽ നിന്നും കോളജ് പ്രിൻസിപ്പൽ പ്രൊഫ. റൂബി മാത്യു, ഭൂമിത്രസേന ക്ലബ് കൺവീനർ ഡോ. ആർ. അഭിലാഷ്, ജൈവവൈവിധ്യ ക്ലബ് കൺവീനർ പ്രൊഫ. ബിജി എബ്രഹാം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ജൈവവൈവിധ്യ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ശാന്തിസ്ഥൽ എന്ന സംരക്ഷിത പ്രദേശത്ത്, പാച്ചോറ്റി, കമ്പകം, സമുദ്രക്കായ്, കുടകപ്പാല, കടമ്പ്, കായാമ്പൂ, നീർമാതളം, അകിൽ എന്നീ വൃക്ഷങ്ങളും പൂമരങ്ങളും, നക്ഷത്ര വനവും ഒക്കെ തണൽ വിരിക്കുന്നു. ആലപ്പുഴ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹായത്തോടെ കോളജിൽ സ്ഥാപിക്കപ്പെട്ട മിയാവാക്കി മാതൃകയിലുള്ള വിദ്യാവനത്തിൽ 128 ഇനങ്ങളിൽ പെട്ട 347 വൃക്ഷത്തൈകൾ ആരോഗ്യത്തോടെ വളരുന്നു. വിവിധ ഇനം മുളകൾ, ഫലവൃക്ഷങ്ങൾ സോമലത, സമുദ്രപ്പച്ച, കരളകം, കസ്തൂരി വെണ്ട, അരൂത എന്നിങ്ങനെ നൂറോളം ഔഷധസസ്യങ്ങളുടെ ഒരു ഉദ്യാനം എന്നിവയെല്ലാം കാമ്പസ്സിൽ ഉണ്ട്.
ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നാട്ടുപക്ഷികളുടെ കണക്കെടുപ്പ്, ആയിരംതെങ്ങ്, അന്ധകാരനഴി പ്രദേശങ്ങളിൽ നടത്തിയ കണ്ടൽ പഠന – സംരക്ഷണ പ്രവർത്തനങ്ങൾ, ഭിന്നശേഷി വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് കൈപിടിച്ച് നടത്തിയ അമൃതം ഹരിതം പദ്ധതി, പച്ചക്കിളിക്കൂട്ടം എന്നപേരിൽ നടത്തിയ പ്രകൃതി പഠന ക്യാംപുകൾ, ഊത്തപിടിത്തം, കാട്ടുതീ, പ്ലാസ്റ്റിക് ദുരുപയോഗം എന്നിവ സംബന്ധിച്ച് തയ്യാറാക്കിയ അവബോധ പോസ്റ്ററുകൾ, കോളജിലെ ഫിസിക്സ്, സുവോളജി വകുപ്പുകൾ പരിസ്ഥിതി രംഗത്ത് നൽകിയ ഗവേഷണ സംഭാവനകൾ എന്നിവയെല്ലാം അവാർഡിന് പരിഗണിച്ചു. വനം വകുപ്പ്, ജൈവവൈവിധ്യ ബോർഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, ഡബ്ല്യൂ. ഡബ്ല്യൂ. എഫ്., ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ വ്യത്യസ്തങ്ങളായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കോളജിന് കഴിഞ്ഞിട്ടുണ്ട്.





























