ചെങ്ങന്നൂർ : റോഡിൽ ചിതറിക്കിടന്ന പണവും രേഖകളും നഗരസഭാ കൗൺസിലർ ഉടമയ്ക്ക് കൈമാറി മാതൃകയായി. ചെങ്ങന്നൂർ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരിയും ഭർത്താവ് പി.ആർ. രാജനും ആറന്മുളയിൽ പോയി മടങ്ങിവരുന്ന വഴിയാണ് ചെങ്ങന്നൂർ – കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ഉഷ നേഴ്‌സിംഗ് ഹോമിന് മുൻവശത്ത് നോട്ടുകൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂട്ടർ നിറുത്തി നോട്ടുകളും രേഖകൾ അടങ്ങിയ പേഴ്‌സും പോസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 500 ന്റെയും 100 ന്റെയും നോട്ടുകൾ റോഡിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുകയായിരുന്നു.
രേഖകളിലെ ഫോൺ നമ്പർ നോക്കി വിളിച്ചറിയിച്ചതനുസരിച്ച് സ്റ്റേഷനിൽ എത്തിയ ഉടമ പുത്തൻകാവ് ബഥേൽ ഹൗസിൽ ബി.എസ് മാത്യുവിന് 9333 രൂപ, എ.ടി.എം കാർഡ്, ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ പേഴ്‌സ് കുമാരി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉടമ മാത്യുവിന് കൈമാറി. ടൗണിൽ നിന്ന് പുത്തൻകാവിലുള്ള വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ പോകുന്ന വഴി മാത്യുവിന്റെ പക്കൽ നിന്ന് രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് അബദ്ധത്തിൻ റോഡിൽ വീണുപോവുകയായിരുന്നു.






























