ചെങ്ങന്നൂർ : നഗരസഭ 12 വർഷം മുൻപ് നിയമവിരുദ്ധമായി ‘സൗജന്യമായി നൽകിയ മുറി നഗരസഭ സെക്രട്ടറി സീൽ ചെയ്തു. നഗരസഭയ്ക്ക് ഉണ്ടായത് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് നൽകിയ മുറിയാണ് കഴിഞ്ഞ ദിവസം സീൽചെയ്ത് നോട്ടീസ് പതിച്ചത്. ഈ കടമുറി മേൽപൂട്ട് പൂട്ടി സീൽ ചെയ്തിട്ടുള്ളതായും അനുവാദം ഇല്ലാതെ അതിക്രമിച്ച് കടക്കുകയോ പൂട്ട് കൈയ്യേറുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും നോട്ടീസിൽ പറയുന്നു. മംഗലത്തിലുള്ള നഗരസഭയുടെ കെട്ടിടം സൗജന്യമായി അഗതി മന്ദിരം നടത്താൻ സ്വകാര്യ വ്യക്തിക്ക് നൽകിയത് വിവാദമായതിനു പിന്നാലെയാണ് നഗരസഭ ഓഫീസിനു താഴെയുള്ള കടമുറി 12 വർഷമായി സൗജന്യമായി നൽകിയത് വിവാദമായത്.
നഗരസഭ കോംപ്ലെക്സിന്റെ താഴത്തെ നിലയിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. വിവാദമായതോടെയാണ് കൗൺസിൽ തീരുമാന പ്രകാരം നഗരസഭ സബ് കമ്മിറ്റി അന്വേഷണം നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് നടന്ന കൗൺസിലിലാണ് ഇതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് അഞ്ചംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനിച്ചത്. എന്നാൽ നഗരസഭ ഓഫീസിന്റെ താഴെയുള്ള മുറിയെ കുറിച്ച് അന്വേഷിക്കാൻ രണ്ട് മാസം എടുത്താണ് റിപ്പോർട്ട് നൽകിയത്.
2009 മുതൽ ഈ മുറി വാടക നൽകാതെ ഉപയോഗിക്കുന്നതായി സബ്കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. മുറി നൽകിയത് കൗൺസിൽ തീരുമാനപ്രകാരമല്ലാത്തതിനാൽ മുറി ഉപയോഗിച്ച സംഘടനയിൽ നിന്നും ഇത്രയും വർഷത്തെ വാടക തുക ഈടാക്കുമെന്നറിയുന്നു. മുറി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപിടയെടുക്കാനും വിജിലൻസ് അന്വേഷണം നടത്തുന്നതിനും തീരുമാനിച്ചതായി അറിയുന്നു. 2015 ൽ നടന്ന ലേലത്തിൽ ഇതിനു സമീപമുള്ള മുറി ഏകദേശം ഒൻപതു ലക്ഷത്തോളം രൂപ സെക്യൂരിറ്റി തുക നൽകിയും 3000 രൂപയോളം വാടകയും നിശ്ചയിച്ചാണ് നഗരസഭ നൽകിയിട്ടുള്ളത്. ഇതനുസരിച്ച് നഗരസഭയ്ക്ക് കഴിഞ്ഞ 12 വർഷമായി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.