കോന്നി : അപ്രതീക്ഷിതമായി കടുവയെ നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല ടാപ്പിംഗ് തൊഴിലാളിയായ മോനച്ചന്. എന്നാല്‍ കടുവ ഇറങ്ങിയതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ല എന്നാണ് വനപാലകരുടെ കണ്ടെത്തല്‍. ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റെഷന്റെ കുമ്പഴ എസ്റ്റേറ്റിലെ കുറുമ്പെട്ടി ഡിവിഷനില്‍ റബ്ബര്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് മോനച്ചന്‍ കടുവയുടെ മുന്നില്‍ പെട്ടത്. പുലര്‍ച്ചെ ടാപ്പിങ്ങിന് ഇറങ്ങിയ മോനച്ചന്‍ എഴുമരങ്ങള്‍ ടാപ്പ് ചെയ്ത ശേഷം അടുത്ത മരം ടാപ്പ് ചെയ്യാന്‍ നീങ്ങിയ സമയത്താണ് പിന്നില്‍ കരിയില അനങ്ങുന്ന ശബ്ദം കേട്ടത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ചുവന്ന കണ്ണുകള്‍ തിളങ്ങുകയും പിന്നീട് കാടിന് ഇടയില്‍ നിന്നും തല ഉയര്‍ത്തി നോക്കുകയും ചെയ്തതോടെ കടുവ എന്ന് ഉറപ്പായി. ജീവരക്ഷാര്‍ഥം ഭയന്നോടിയ മോനച്ചന്‍ അടുത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികളോടും വിവരം പറഞ്ഞു. എന്നാല്‍ വനപാനലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകളോ കടുവ ഇറങ്ങിയതിന്റെ മറ്റ് ലക്ഷണങ്ങളോ സ്ഥിരീകരിക്കാന്‍ കഴിയാതെ വന്നതോടെ, മോനച്ചന്‍ കണ്ടത് കടുവയെ ആണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതര്‍.
എന്നാല്‍ തൊഴിലാളികള്‍ കടുവയെ നേരില്‍ കണ്ടതിനാല്‍ ഭീതിയിലാണ് ചെങ്ങറ ഗ്രാമം. പുലര്‍ച്ചെ ടാപ്പിംഗ് ജോലികള്‍ക്കും മറ്റും പോകുന്നവരാണ് ഏറ്റവും ഭയത്തില്‍ കഴിയുന്നത്. എസ്റ്റേറ്റിലെ റബ്ബര്‍ തോട്ടങ്ങള്‍ പലതും കാട് കയറി കിടക്കുന്നതിനാല്‍ ഭീതിയുടെ നിഴലില്‍ ആണ് എല്ലാവരും ജോലിക്ക് പോകുന്നത്. ചെങ്ങറ, അട്ടച്ചാക്കല്‍, അതുമ്പുംകുളം, കൊന്നപ്പാറ പ്രദേശങ്ങളില്‍ ഉള്ളവരാണ് ഏറ്റവും കൂടുതല്‍ ഭയപ്പാടില്‍ കഴിയുന്നത്. പ്രദേശത്തെ കാട് തെളിക്കാതെ കിടക്കുന്ന റബര്‍ തോട്ടങ്ങള്‍ അടക്കം കടുവാ ഭീതി ജനിപ്പിക്കുന്നവയാണ്. പ്രദേശത്ത് വനപാലകര്‍ രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്യണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.






























