തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ് അസഭ്യം പറഞ്ഞ കേസിൽ അറസ്റ്റിലായ ഡിസിസി മുൻ അംഗം ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതു പോലീസിന്റെ പരിഗണനയിൽ. മുഖ്യമന്ത്രിയെ തടഞ്ഞതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന സംശയത്തിലാണിത്. അനിലിന്റെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അനിലിന്റെ ജാമ്യാപേക്ഷ ഇന്നു ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (മൂന്ന്) പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകും. കേസന്വേഷണത്തിന്റെ ഭാഗമായി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും.
മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ അനിൽ ചൂണ്ടിക്കാട്ടിയിരുന്നു. വഴിയിൽ വാഹനം നിർത്തി മുഖ്യമന്ത്രി പുറത്തിറങ്ങുകയായിരുന്നു എന്നാണ് അനിലിന്റെ വാദം. ഇതു ഖണ്ഡിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ തടഞ്ഞുവെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെങ്കിൽ അനിലിനു ജാമ്യം ലഭിക്കാൻ വഴിയൊരുങ്ങും. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് അനിൽ സംസാരിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണ് അനിലിനു മേൽ ചുമത്തിയിരിക്കുന്നത്.































