ക്ലോഡ് എഐ ടൂൾ ഉപയോക്താക്കളുടെ പിസികളിലോ ലാപ്ടോപ്പുകളിലോ മാൽവെയർ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്ത്രോപിക്. ‘ഇൻഫോസ്റ്റീലർ’ എന്ന മാൽവെയറിനെക്കുറിച്ചാണ് ക്ലോഡ് ഉപയോക്താക്കളിൽ പലർക്കും എഐ കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഹാക്കർമാർക്ക് ഉപയോക്താവിന്റെ എല്ലാ വിവരങ്ങളിലേക്കും അക്കൗണ്ട് വിശദാംശങ്ങളിലേക്കും പ്രവേശനം ലഭിക്കാൻ അനുമതി നൽകുന്ന മാൽവെയറാണിത്. ഉപയോക്താവിന്റെ ക്ലോഡ് അക്കൗണ്ട് ഉപയോഗിക്കാനും ഇത് ഹാക്കർമാരെ അനുവദിച്ചേക്കാം. മാൽവെയർ ബാധയെത്തുടർന്ന് ക്ലോഡ് ഉപയോഗ പരിധി അതിവേഗം തീർന്നേക്കാം. ചില ഉപയോക്താക്കളോട് ക്ലോഡിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാനും സേവ് ചെയ്തിരിക്കുന്ന പേയ്മെന്റ് രീതികൾ ഒഴിവാക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഈ മാൽവെയർ ബാധയുമായി ക്ലോഡിന് ബന്ധമില്ലെന്നാണ് ആന്ത്രോപിക് പറയുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് തനിക്ക് ആന്ത്രോപിക്കിൽ നിന്ന് ലഭിച്ച ഇമെയിൽ പുറത്തുവിട്ടിട്ടുണ്ട്. മാൽവെയർ ബാധയെക്കുറിച്ച് വിവരം ലഭിച്ചതായി കമ്പനി ഇമെയിലിൽ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ ക്ലോഡ് അക്കൗണ്ടിന്റെ അസാധാരണമായ ഉപയോഗത്തിന് കാരണം ഇതായിരിക്കാം. ക്ലോഡ് ഉപയോഗ പരിധി റീഫിൽ ചെയ്യപ്പെട്ടതായും, ക്ലോഡ് ഉപയോഗിക്കാത്തപ്പോൾ പോലും പരിധി കഴിയുന്നതായി ബോധ്യമായെങ്കിലും ഇതിനെല്ലാം കാരണം മാൽവെയർ ആയിരിക്കാമെന്ന് ഇമെയിലിൽ കമ്പനി പറയുന്നു. സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷിച്ചുവരികയാണ്. കമ്പ്യൂട്ടറുകളെ മാത്രമാണ് ഇൻഫോസ്റ്റീലർ മാൽവെയർ ബാധിച്ചിട്ടുള്ളതെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു.
ഫോണുകളും ടാബ്‌ലെറ്റുകളും ഇതിൽ ഉൾപ്പെട്ടില്ല. അനൗദ്യോഗിക ഡൗൺലോഡുകൾ, ദോഷകരമായ ആപ്പുകൾ വഴിയാണ് ഈ മാൽവെയർ ബാധിക്കുന്നത്. സേവ് ചെയ്ത പാസ്‌വേഡുകൾ, ബ്രൗസർ ലോഗിൻ കുക്കികൾ, മറ്റ് ആപ്പുകളുടെ ക്രെഡൻഷ്യലുകൾ എന്നിവ ഇത് കോപ്പി ചെയ്യുന്നു. ഹാക്കർമാർക്ക് two-factor authentication മറികടക്കാനും അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടാനും ഇത് സഹായിക്കുന്നു.






























