തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം അതിര് വിട്ടതോടെ, വെടിനിർത്താൻ നേതാക്കൾ. പരസ്യപ്രതികരണത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശവുമായി കെ.സി വേണുഗോപാലും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പരസ്യമായി രംഗത്ത് എത്തി. അതേസമയം തനിക്ക് പരസ്യപിന്തുണ നൽകിയ കെ.സുധാകരനടക്കമുള്ളവരെ നേരിട്ട് തള്ളാതിരിക്കാൻ കെ.സി വേണുഗോപാൽ ശ്രദ്ധിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന പരസ്യതർക്കങ്ങൾക്കൊടുവിലാണ് നേതാക്കളുടെ പരസ്യനിലപാട്. കെ.സിയുടെ വിശ്വസ്തൻ എ.പി അനിൽകുമാർ, ചൊവ്വാഴ്ച പാണക്കാട് തങ്ങളെ കണ്ടതുമുതലാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.
കെ.സി വേണുഗോപാലിന് പരസ്യപിന്തുണയുമായി കെ.സുധാകരൻ രംഗത്തെത്തുകയായിരുന്നു. കേരളത്തിന് കെ.സിയേപ്പോലെ ഒരു ദീർഘദർശിയെ വേണമെന്നായിരുന്നു സുധാകരന്‍റെ പോസ്റ്റിൻറെ കാതൽ. റോജി എം. ജോൺ, വി.എസ് ശിവകുമാർ, ഒ.ജെ ജനീഷ്, പഴകുളം മധു, രമ്യ ഹരിദാസ്, സന്ദീപ് വാര്യർ തുടങ്ങി നിരവധി നേതാക്കളാണ് കെ.സി പക്ഷത്തുനിന്ന് പരസ്യമായി രംഗത്ത് എത്തിയത്. പോസ്റ്റുകൾക്കടിയിൽ വൻതോതിൽ വി.ഡി സതീശൻ അനൂകൂലമറുപടികൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം വി.ഡി അനുകൂല നേതാക്കളാരും പ്രതികരിച്ചിട്ടില്ല. വി. ഡി സതീശനാകട്ടെ, പൊതുരംഗത്ത് നിന്ന് മാറി, കുടുംബത്തോടൊപ്പം അവധിയിലും.





























