തിരുവനന്തപുരം : വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വിവരം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ആദ്യം വിളിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ. മുഖ്യമന്ത്രിയാകുന്നു എന്ന ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ സതീശൻ തങ്ങളെ ഫോണിൽ വിളിച്ച് തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. ഈ തീരുമാനത്തിലേക്ക് നയിച്ചതിൽ മുസ്ലിം ലീഗ് സ്വീകരിച്ച ഉറച്ച നിലപാട് ഏറ്റവും നിർണായകമായ ഘടകമായി മാറി. വി.ഡി സതീശന് അനുകൂലമായ പൊതുജനവികാരം കണക്കിലെടുക്കണമെന്ന് ലീഗ് തുടക്കം മുതൽ തന്നെ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
കർണാടകയിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് ദൂതന്മാരും പ്രവാസി വ്യവസായ പ്രമുഖരും വഴി ലീഗ് നേതൃത്വത്തെ സ്വാധീനിക്കാൻ വിവിധ തരത്തിലുള്ള അനുനയ നീക്കങ്ങൾ നടന്നുവെങ്കിലും പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. യു.ഡി.എഫിനെ നയിച്ചതിൽ സതീശനുള്ള പങ്കും, പാർട്ടി ഭേദമന്യേ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനവുമാണ് ലീഗ് പ്രധാനമായും ഉയർത്തിക്കാട്ടിയത്. എം.എൽ.എമാരുടെ എണ്ണത്തിൽ മറ്റു ചില പേരുകൾക്ക് മുൻഗണന ലഭിച്ചേക്കാമെന്നിരിക്കെയാണ് ജനവികാരം മാനിക്കണമെന്ന ലീഗിന്റെ കർശന നിലപാട് ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചത്.






























