കൽപറ്റ: തുരങ്കപാത നിർമാണസ്ഥലത്തെ മണ്ണിടിച്ചിൽ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തും. തുരങ്കപാതയ്ക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്തും. അതിനുശേഷം മാത്രമേ തുരങ്കപാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുകയുള്ളൂ. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന്റെ അന്വേഷണവും നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഡിആർഫിന്റെ 60 അംഗ ടീമും ഫയർഫോഴ്‌സിന്റെ 250 അംഗ ടീമും പോലീസും ചേർന്നാണ് അപകടസ്ഥലത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന.
മഴ നിർത്താതെ പെയ്യുന്നതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. കാണാതായ അഞ്ച് പേരെ കണ്ടെത്താനുള്ള അതീവശ്രമത്തിലാണ് സംഘമുള്ളത്. കാണാതായവർ പുഴയിലൂടെ ഒഴുകിപ്പോവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നും സമീപപ്രദേശങ്ങളിലും അപകടസാധ്യതയുളള മറ്റു മേഖലകളിൽനിന്നും എല്ലാവരേയും മാറ്റിപ്പാർപ്പിക്കുന്നുണ്ട്. അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്, അഞ്ച് പേരെ കാണാതായി പത്ത് പേർ ചികിത്സ തേടി. മൂന്ന് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്, മൂന്ന് പേർ ഐസിയുവിലാണ്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ചികിത്സ നടത്താനുള്ള ധനസഹായവും സർക്കാർ നൽകും.
തുരങ്കപാത മേഖലയിൽ അപകടസാധ്യതയുളള മേഖലകൾ വേറെയും ഉണ്ടാകാം. അതെല്ലാം പഠിക്കേണ്ടതുണ്ട്. ദുർബലമായ മണ്ണാണ് വയനാട്ടിലേത്. തുരങ്കപാതയ്ക്ക് മുൻപ് സമഗ്രമായ പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവായിരിക്കെതന്നെ താൻ പറഞ്ഞിരുന്നു. എന്നാൽ, അന്ന് താൻ ആക്ഷേപിക്കപ്പെടുകയാണുണ്ടായത്. ഹൈവേ നിർമാണത്തിലും ഇതേ അപകാതകളുണ്ട്. അപകട സാധ്യതയുള്ള മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി സർക്കാർ ആലോചിക്കും. എത്രപേരുണ്ടായാലും അവർക്ക് സ്ഥിരമായ താമസസ്ഥലം ഉണ്ടാക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.






























