കൊല്ലം : കൊല്ലം പട്ടാഴിയിൽ ആറു മക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മക്കൾക്കെതിരെ കേസടുത്തേക്കും. നൂറു വയസുള്ള അമ്മയുടെ മരണം പുറം ലോകമറിയാൻ വൈകിയത് മക്കളുടെയും മറ്റ് ബന്ധുക്കളുടെയും അനാസ്ഥ കൊണ്ടൊണെന്നാണ് വിമർശനം. പട്ടാഴി സ്വദേശിനി ജാനകിയമ്മ എന്ന നൂറു വയസുകാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. ജാനകിയമ്മയുടെ ആറു മക്കളിൽ മൂന്നു പേർ ജീവിച്ചിരിപ്പുണ്ട്. മരുമക്കളും ചെറുമക്കളും ഉൾപ്പെടെ മറ്റ് ബന്ധുക്കളും അടുത്തു തന്നെയുണ്ട്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പമായിരുന്നു ജാനകി അമ്മയുടെ താമസം. എന്നിട്ടും മറ്റ് മക്കളോ ബന്ധുക്കളോ അമ്മയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കൊവിഡ് ബാധിതയായിരുന്ന ജാനകി അമ്മയുടെ മരണ വിവരം പുറത്തറിയാൻ പോലും വൈകിയത് അടുത്ത ബന്ധുക്കളുടെ അശ്രദ്ധയാലാണെന്നും പരാതി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾക്കെതിരെ കേസെടുക്കാനുള്ള പോലീസ് ആലോചിക്കുന്നത്. വയോധികയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർ നടപടികളെന്ന് കുന്നിക്കോട് പോലീസ് അറിയിച്ചു.