ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാങ് നഗരത്തിലുള്ള ഹുയിറ്റെങ് ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പശയിലും ഷൂ നിർമ്മാണത്തിനുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളിലും തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിലെ കോണിപ്പടികളും പുറത്തേക്കുള്ള വഴികളും ഷൂ നിർമ്മാണത്തിനുള്ള വസ്തുക്കൾക്കൊണ്ട് തടസ്സപ്പെട്ടിരുന്നത് ആളുകൾക്ക് പുറത്തുകടക്കുന്നതിനും രക്ഷാപ്രവർത്തകർക്ക് അകത്തുകയറുന്നതിനും തടസ്സമായി. ഇതാണ് മരണസംഖ്യ കൂടുന്നതിലേക്ക് നയിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ തീ പടർന്നതിനെത്തുടർന്ന് തൊഴിലാളികൾ ജനലുകൾക്ക് സമീപവും മേൽക്കൂരയിലും അഭയം തേടി.
183 രക്ഷാപ്രവർത്തകരും 35 വാഹനങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം ഊർജിതമാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. ചൈനയിൽ ഈ വർഷം നടന്ന വലിയ വ്യവസായ അപകടങ്ങളിൽ ഒന്നാണിത്. ഇതിന് മുൻപ് നടന്ന പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനത്തിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.





























